കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും. മേയര്‍ക്ക് പറയാനുള്ളത് കേട്ട ശേഷം ഹർജിയില്‍ തീരുമാനമെടുക്കുമെന്ന് കോടതി അറിയിച്ചിരുന്നു . താന്‍ തലസ്ഥാനത്ത് ഇല്ലാത്ത സമയത്ത് പുറത്ത് വന്ന കത്ത് വ്യാജമാണെന്ന നിലപാട് മേയര്‍ ആവര്‍ത്തിക്കാനാണ് സാധ്യത. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാര്‍ ആണ് ഹർജി നല്‍കിയിരിക്കുന്നത്. അതേസമയം കത്ത് വിവാദത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങി . ആദ്യഘട്ട മൊഴികള്‍ പരിശോധിച്ച ശേഷം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പരാതിക്കാരിയായ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ഇന്നലെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. അതിനിടെ, മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെ സമരം ഇന്നും തുടരും.